Tuesday, August 11, 2009

ആര്‍ത്തിയുടെ ദുരന്ത പാഠങ്ങള്‍


ആഗ്രഹങ്ങളില്ലാത്ത മനുഷ്യരില്ല. സ്വപ്നങ്ങളും ആശകളുമില്ലാത്ത ലോകത്തെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാനാവുമോ ? സ്വപ്നങ്ങളുടെ തേരിലേറിയാണ് മനുഷ്യജീവിതത്തിന്റെ പ്രയാണം തന്നെ. സ്വപ്നസാക്ഷാല്‍ക്കാരത്തിനും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനുമായുള്ള നെട്ടോട്ടം തന്നെയായി മാറുന്നു ഒരര്‍ത്ഥത്തില്‍ നമ്മുടെ ജീവിതം. സാധ്യമായതും അനുവദനീയതുമായ മര്‍ഗ്ഗത്തിലൂടെ ന്യായമായ ആഗ്രഹങ്ങള്‍ സാധിച്ചെടുക്കുന്നവര്‍ക്ക് സംതൃപ്തിയോടെയും മന:സ്സമാധാനത്തോടെയും ജീവിതത്തെ മുന്നോട്ട് നയിക്കാം. എന്നാല്‍ എത്രതന്നെ ലഭിച്ചാലും മതിവരാത്ത പ്രകൃതമാണ് മനുഷ്യന്റേത് അഥവാ നമ്മുടേതൊക്കെ. സമ്പത്ത് വര്‍ധിക്കുന്നതനുസരിച്ച് ആഗ്രഹങ്ങളും സ്വപ്നങ്ങളും കുന്നുകൂടുന്നു. അത് പിന്നെ ദുരാഗ്രഹത്തിലേക്കും ആര്‍ത്തിയിലേക്കും നയിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാമറിഞ്ഞ ഇന്റര്‍നെറ്റ് തട്ടിപ്പ് കേസുകള്‍.

ഏവരേയും പറ്റിക്കാന്‍ മിടുക്കും വൈദഗ്ദ്യവും കാണിക്കുന്ന മലയാളികളെ കറുമ്പന്മാര്‍ വളരെ കൂളായി പറ്റിച്ച് പണം പിടുങ്ങിയിരിക്കുന്നു. അക്ഷരഭ്യാസമില്ലാത്ത സാധാരണക്കാരോ ലോകവിവരമില്ലാത്ത സാധുക്കളോ അല്ല ഇതില്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും. വമ്പന്‍ ബിസിനസ്സ്കാരും ഉന്നത തസ്തികകളില്‍ വിലസുന്ന ഉദ്യോഗസ്ഥ പ്രമുഖരുമടങ്ങുന്ന ഒന്നാംകിട പൌരന്മാര്‍ എന്ന് സ്വയം നടിക്കുന്ന വിഭാഗം തന്നെയാണ് ആര്‍ത്തിപ്പണ്ടാരങ്ങളായി മാറിയതിന്റെ ദുരന്തഫലം അനുഭവിക്കുന്നത്. പ്രാരാബ്ധങ്ങളും പ്രയാസങ്ങളും തലക്കുമീതെ കുമിഞ്ഞ്കൂടി ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്നവര്‍ തങ്ങളുടെ ജീവിതത്തിനൊരു പച്ചപ്പ് ആഗ്രഹിച്ച് ഇത്തരം തട്ടിപ്പുകളില്‍ ചെന്ന് ചാടിയെങ്കില്‍ അവര്‍ സഹതാപമര്‍ഹിക്കുമായിരുന്നു. (പണമുള്ളവരേ ഇത്തരം തട്ടിപ്പിനിരയാകൂ എന്നത് വേറെ കാര്യം) . ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത് സുഖാഢം‌ബരജീവിതം നയിക്കുന്നവരും സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ക്കു പുറമേ മറ്റുപലവിധത്തിലും പണമുണ്ടാക്കി തടിച്ചുകൊഴുക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാരും തങ്ങളുടെ ദുരാഗ്രഹം കൊണ്ട് തന്നെയല്ലേ ഇത്തരം ചതിപ്രയോഗങ്ങളില്‍ വീണ് പോകുന്നത്. അത് കൊണ്ട് തന്നെ അവര്‍ ഇതര്‍ഹിക്കുന്നത് തന്നെ. കുറ്റവാളികളെ ശിക്ഷിക്കരുതെന്നോ അവര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നോ ഇതിനര്‍ത്ഥമാകുന്നില്ല. മറിച്ച് ആവശ്യാനുസരണം പണവും സമ്പത്തും കയ്യിലുണ്ടായിരുന്നിട്ടും എളുപ്പം പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞ് ആര്‍ത്തിപൂണ്ട് നടക്കുന്ന ഇത്തരക്കാര്‍ യാതൊരു വിധ സഹതാപവുമര്‍ഹിക്കുന്നില്ല തന്നെ.